Thursday, 5 June 2014

sthree_kootaimaകൊച്ചി: കേരള ഹൈക്കോടതിക്ക്‌ മുന്നില്‍ വനിതാ സംഘടനയായ സ്‌ത്രീ കൂട്ടായ്‌മയുടെ മണിപ്പൂര്‍ മോഡല്‍ സമരം. ഉത്തര്‍പ്രദേശില്‍ രണ്ട്‌ ദളിത്‌ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത്‌ കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌ സ്‌ത്രീ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ വ്യത്യസ്ഥമായ സമരമുറയുമായി രംഗത്തെത്തിയത്‌.
ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങളിലുള്ള തുണികളില്‍ സ്വയം പൊതിഞ്ഞായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ ശരീരത്തില്‍ പുതച്ച്‌ എത്തിയ വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, കലഹത്തിന്‌ പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌. അറസ്റ്റു ചെയ്‌ത വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ ജാമ്യത്തില്‍ വിട്ടയച്ചു.
2004 ജൂലൈ 15നാണ്‌ മണിപ്പൂരിലെ അമ്മമാര്‍ പട്ടാളത്തിനെതിരെ ഐതിഹാസികമായ സമരം നടത്തിയത്‌. മണിപ്പൂര്‍ തലസ്ഥാനമായ ഇഫാലിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തേക്കായിരുന്നു ബാനറുകള്‍ കൊണ്ട്‌ ശരീരം മറച്ചുകൊണ്ടുള്ള അവരുടെ മാര്‍ച്ച്‌. മണിപ്പൂരില്‍ നിലവിലുള്ള ആര്‍മ്‌ഡ്‌ ഫോഴ്‌സ്‌ സ്‌പെഷല്‍ പവേഴ്‌സ്‌ ആക്ട്‌ 1958ന്റെ പിന്‍ബലത്തില്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ സമരം.
manipur_originalതുടര്‍ച്ചയായുള്ള പട്ടാളത്തിന്റെ പീഡനങ്ങള്‍ സഹിക്കാതായപ്പോഴായിരുന്നു അമ്മമാരുടെ പ്രതിഷേധം. ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്യൂ… പെണ്‍മക്കളെ വെറുതെ വിടൂ എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ധരിച്ചായിരുന്നു അമ്മമാരുടെ പ്രതിഷേധം. ബാനറുകളുമായി പട്ടാള ആസ്ഥാനത്തെത്തിയ അമ്മമാര്‍ വസ്‌ത്രം വലിച്ചെറിഞ്ഞ്‌ ബാനറുകള്‍ കൊണ്ട്‌ മാത്രം നാണം മറച്ചാണ്‌ പട്ടാളത്തെ നാണംകെടുത്തിയത്‌.
മണിപ്പൂരിലെ AFSPA (അഫ്‌സ്‌പ) നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഈ നിയമത്തിനെതിരെയാണ്‌ മണിപ്പൂരിലെ ഉരുക്കുവനിതയെന്ന്‌ അറിയപ്പെടുന്ന ഇറോം ഷര്‍മ്മിള കഴിഞ്ഞ 14 വര്‍ഷമായി നിരാഹാരം അനുഷ്ടിക്കുന്നത്‌.
ബലമായി മൂക്കിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ്‌ ഇറോം ഷര്‍മ്മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്‌. പട്ടാള നിയമം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഷര്‍മ്മിള പ്രധാനമന്ത്രി മോഡിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ ശര്‍മ്മിളയുടെ സന്ദര്‍ശനാനുമതി പരിഗണിക്കാമെന്നാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചത്‌.

0 comments:

Post a Comment